കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിയമനിർമാണ ശുപാർശകളിൽ കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. മിത്ര സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ ഇതുവരെ 26 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്. കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്‌റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവർ അന്വേഷണ പുരോഗതിയിൽ തൃപ്‌തി രേഖപ്പെടുത്തി.
26 എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതമാർ സമയം തേടിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. എട്ടെണ്ണത്തിൽ അഞ്ച് അതിജീവിതമാർ നടപടികളുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ചു. എന്നാൽ, അന്വേഷണവുമായി പ്രത്യേക സംഘം മുന്നോട്ട് പോവുകയാണ്. മറ്റു തെളിവുകളും ശേഖരിക്കാൻ ശ്രമിക്കുന്നു.
മൂന്ന് കേസുകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മൊഴി തങ്ങളുടേതല്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നും അതിജീവിതർ എന്ന് കരുതിയവർ അറിയിച്ചു. ഇക്കാര്യത്തിൽ യഥാർഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അഡ്വ. ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് അറിയിച്ചു. തുടർന്ന് അന്വേഷണത്തിന് ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും അന്വേഷണം പുരോഗമിക്കട്ടെയെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
സർക്കാർ രൂപീകരിക്കുന്ന സിനിമാ നയത്തിന് ഒരു സ്‌ത്രീപക്ഷ കാഴ്‌ചപ്പാട് കൂടിയുള്ളത് അഭികാമ്യമായിരിക്കും എന്നും കോടതി അറിയിച്ചു. എല്ലാ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കാനും ഇതെല്ലാം പരിഗണിച്ചുകൊണ്ട് സിനിമാനയം രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും ഈ മാസം 21ന് പരിഗണിക്കും.
Most Read| ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം