ന്യൂഡെൽഹി: ഡിസംബർ 4ന് 63ആം സ്‌ഥാപക ദിനം ആഘോഷിക്കുകയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ). ആഘോഷ ചടങ്ങുകളോട് അനുബന്ധിച്ച് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മുതൽ 2020 വരെ രാജ്യത്ത് 412 കള്ളക്കടത്ത് കേസുകളാണ് ഡിആർഐ കണ്ടെത്തിയത്. 1,949 കോടി വിലമതിക്കുന്ന കള്ളപ്പണവും ഇതിലൂടെ കണ്ടെടുത്തിരുന്നു. കേസുകളുമായി ബന്ധപ്പെട്ട് 837 സാമ്പത്തിക കുറ്റവാളികളെയും ഡിആർഐ ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു.
ഡിആർഐ സ്‌ഥാപക ദിന പരിപാടി കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ വിർച്വൽ ആയി ഉൽഘാടനം ചെയ്യും. വ്യാപാരം അടിസ്‌ഥാനമാക്കിയുള്ള പണമിടപാടുമായി ബന്ധപ്പെട്ട ചർച്ചയും ഡിആർഐ സംഘടിപ്പിക്കും. ചടങ്ങിൽ ലോക്‌സഭാ എംപി അനുരാഗ് സിംഗ് താക്കൂർ പങ്കെടുക്കും. ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ്, എച്ച്എം റവന്യൂ, കസ്‌റ്റംസ്, കസ്‌റ്റംസ് അഡ്‌മിനിസ്‌ട്രേഷൻ ഓഫ് നെതർലാന്റ്സ്, ഇന്റർപോൾ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
ഈ വർഷം കോവിഡ് പ്രതിസന്ധിക്കിടയിലും ഡിആർഐ ഉദ്യോഗസ്‌ഥർ കാര്യക്ഷമമായി തന്നെ പ്രവർത്തിച്ചു. വമ്പൻ കള്ളക്കടത്തുകളാണ് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി ഡിആർഐ ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. ഇന്തോ-മ്യാൻമർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 35 കോടി വിലമതിക്കുന്ന 66.4 കിലോ ഗ്രാം സ്വർണം നവംബറിൽ പിടിച്ചെടുത്തിരുന്നുവെന്ന് അധികൃതർ പറയുന്നു. കൂടാതെ, ഓഗസ്‌റ്റിൽ ഡെൽഹിയിലെ 8 ട്രെയിൻ യാത്രക്കാരിൽ നിന്ന് 43.89 കോടി രൂപയുടെ 83.62 കിലോ ഗ്രാം സ്വർണം പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിആർഐ അധികൃതർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം “കാലിപ്‌സോ” എന്ന രഹസ്യനാമത്തിൽ മൂന്ന് ദിവസം നീണ്ട് നിന്ന ഓപ്പറേഷനിൽ 3.3 കിലോഗ്രാം കൊക്കെയ്‌ൻ പിടിച്ചെടുത്ത് അന്താരാഷ്‌ട്ര മയക്കുമരുന്ന് റാക്കറ്റിനെ തകർത്തതും ഡിആർഐയുടെ ചരിത്രത്തിലെ പൊൻതൂവലാണ്.
Also Read: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്





































