തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി മെഡിക്കല്‍, പാരാമെഡിക്കല്‍ ഹോസ്‌റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 22.71 കോടി രൂപയും, പോസ്‌റ്റ് ഗ്രാജ്വേറ്റ് ഹോസ്‌റ്റല്‍ നിർമാണത്തിനായി 28.16 കോടി രൂപയുമാണ് അനുവദിച്ചത്.
പ്‌ളമ്പിംഗ് ഉള്‍പ്പടെയുള്ള സിവില്‍ വര്‍ക്ക്, അഗ്‌നിസുരക്ഷാ സംവിധാനം, വാട്ടര്‍ സപ്‌ളൈ ആൻഡ് സാനിറ്ററി വര്‍ക്ക്, ലിഫ്‌റ്റ് ഇന്‍സ്‌റ്റലേഷന്‍, ഇലട്രിഫിക്കേഷന്‍ എന്നിവക്കാണ് തുകയനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതാണ്. ഈ ഹോസ്‌റ്റല്‍ വരുന്നതോടെ വിദ്യാർഥികളുടെ താമസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ മികച്ച സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്‌സിംഗ് വിഭാഗം ജീവനക്കാരേയും ഉള്‍പ്പടെ 668 പേരെ അടുത്തിടെ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്‌ളാസ്‌റ്റിക് & റീകണ്‍സ്‌ട്രക്‌ടീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി.
1.74 കോടി രൂപയുടെ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. ട്രോമകെയര്‍ യൂണിറ്റ് സ്‌ഥാപിക്കുന്നതിന് 51 കോടി രൂപ കിഫ്‌ബി അനുവദിച്ചു. ഇതുകൂടാതെ 35.52 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നതായും മന്ത്രി വ്യക്‌തമാക്കി.
Most Read: മുല്ലപ്പെരിയാർ; ദേശീയ ഡാം അതോറിറ്റിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രം