ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്രസർക്കാർ. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാടിനെ തമിഴ്‌നാട് പിന്തുണച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ശക്‌തമായ നിലപാട് എടുക്കണമെന്ന് കേരളവും കോടതിയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേയാണ് കേന്ദ്ര ജലകമ്മീഷനും മേൽനോട്ട സമിതിക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഇക്കാര്യം സുപ്രീം കോടതിയിൽ ഉന്നയിച്ചത്. ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ രാജ്യത്തെ അണക്കെട്ടുകളുടെ സുരക്ഷ ഉൾപ്പടെ വിലയിരുത്തുന്നതിന് ദേശീയ ഡാം സുരക്ഷാ അതോറിറ്റി വിജ്‌ഞാപനം ചെയ്‌തതായും അതിനാൽ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതോറിറ്റിക്ക് വിടണമെന്നും ഐശ്വര്യ ഭാട്ടി കോടതിയിൽ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ അതോറിറ്റി പരിശോധിക്കും. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നിലവിൽ നടക്കുന്നില്ല. അപ്രോച്ച് റോഡിന്റെ അറ്റകുറ്റ പണികളും നിലവിൽ നടക്കുന്നില്ലെന്ന് ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
അതേസമയം, അതോറിറ്റി മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടത് അണക്കെട്ടിന്റെ ഉടമസ്‌ഥരായ സംസ്‌ഥാനമാണ്. അതിനെ തടസപ്പെടുത്തുന്നവർക്ക് എതിരെ കേസ് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ഡാം സുരക്ഷാ നിയമത്തിൽ വ്യവസ്‌ഥയുണ്ടെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശേഖർ നാഫ്‌ഡയും കോടതിയിൽ ചൂണ്ടിക്കാട്ടി.
Most Read: സിൽവർ ലൈൻ; വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് ധനമന്ത്രി