ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പരിശോധന വ്യാപിപ്പിച്ച് പോലീസ്. ബുധനാഴ്‌ച വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണവും വെള്ളിയും വിദേശ കറൻസികളും പിടിച്ചെടുത്തു.
അറസ്‌റ്റിലായ അവിനാശ് ശുക്ളയിൽ നിന്ന് 20.39 ലക്ഷം രൂപ, കരുണേഷ് പാണ്ഡെയിൽ നിന്ന് 18.7 ലക്ഷം രൂപ, അനുകൽപ് മിശ്രയിൽ നിന്ന് 16.82 ലക്ഷം രൂപ, ലവ്കുഷ് മിശ്രയിൽ നിന്ന് 14.25 ലക്ഷം രൂപ, രാമശങ്കർ മിശ്രയിൽ നിന്ന് 7.32 ലക്ഷം രൂപ, ചമ്പത് റായിയുടെ ഡ്രൈവറായ രാമശങ്കർ യാദവിൽ നിന്ന് ഒരുലക്ഷം രൂപ എന്നിങ്ങനെയാണ് അന്വേഷണ സംഘം ഇതുവരെ കണ്ടെടുത്തത്.
ഇതുകൂടാതെ, 11 ഗ്രാം സ്വർണവും 375 ഗ്രാം വെള്ളിയും 1121 യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. അവിനാശ് ശുക്ളയുടെ വീട്ടിൽ നിന്ന് ‘രാംരാജ്യ ഘോഷ്’ എന്നെഴുതി ക്യു ആർ കോഡ് പതിപ്പിച്ച സംഭാവനപ്പെട്ടിയും കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തിലെ 400ഓളം സ്വകാര്യ സുരക്ഷാ ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ അറസ്‌റ്റിലായ എട്ടുപേരിൽ ആറുപേരും തങ്ങളുടെ സ്‌ഥാപനത്തിലൂടെ നിയമിതരായവരാണെന്ന വാർത്ത സ്വകാര്യ സുരക്ഷാ സ്‌ഥാപനമായ സൈനിക് സെക്യൂരിറ്റി സർവീസസ് തള്ളി. സ്‌ഥാപനം സ്‌റ്റേറ്റ് ബാങ്ക് ഓഫ് അയോധ്യ ശാഖയുടെ ആവശ്യപ്രകാരം ഹൗസ്‌കീപ്പിങ്ങിനായാണ് 22 പേരെ നൽകിയതെന്നും അവർക്ക് പിന്നീട് എന്ത് ജോലി നൽകിയെന്ന് അറിയില്ലെന്നും സ്‌ഥാപന ഡയറക്‌ടർ ഗൗരവ് സിങ് പറഞ്ഞു.
ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്‌റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്‌റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നു.
എന്നാൽ, സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റു സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്‌റ്റിനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.
തുടർന്ന് ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകുകയായിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്‌തുക്കൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ




































