കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയിലേക്ക് അതിക്രമിച്ചുകയറിയ അക്രമിസംഘം വെടിയുതിർത്തു. മഞ്ചേശ്വരം ബട്ടിപ്പദവിൽ പ്രവർത്തിക്കുന്ന ശുഹൈബ് മൊയ്‌ൻ എന്നയാളുടെ കടയിലാണ് അതിക്രമം നടന്നത്. കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
ചാരനിറത്തിലുള്ള കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മിയാപദവ് സ്വദേശി റഹീം, ഖാദർ മടക്കല്ല് എന്നിവരാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് സ്‌ഥിരീകരിച്ചു. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപ് ശുഹൈബും മച്ചംപാടി സ്വദേശിയായ ഒരാളും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഗുണ്ടാസംഘം സ്‌ഥലത്തെത്തി ഭീഷണി മുഴക്കുകയും വെടിവയ്‌ക്കുകയും ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിർത്ത ശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത മഞ്ചേശ്വരം പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































