കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധനക്കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് ഏറ്റെടുക്കും. തലശ്ശേരി എസ്പി സ്ക്വാഡും ചൊക്ളി പോലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്.
ശിവസൂര്യയെ തേടി പോലീസ് മൈസൂരുവിൽ എത്തിയിട്ടുണ്ട്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് പത്ത് ദിവസമായി. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
മൊബൈൽ ഗെയിമിന് അടിമപ്പെട്ടിരുന്ന ശിവസൂര്യയുടെ ഫോൺ അച്ഛൻ പിടിച്ചുവാങ്ങിയതിനെ തുടർന്നാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയുമെന്നും കത്തെഴുതി വെച്ചായിരുന്നു കുട്ടി വീടുവിട്ടത്. ഈമാസം എട്ടാം തീയതി മുതലാണ് ശിവസൂര്യയെ കാണാതായത്.
സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും കുട്ടി എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. കുട്ടി ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്ന് വീട്ടിൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഗെയിമിങ് പതിവായതിനെ തുടർന്നാണ് ശിവസൂര്യയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വയ്ക്കുന്നത്. ഗെയിമിങ് വഴി കുട്ടിക്ക് ചെറിയ തുകകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
Most Read| യുജിസി നെറ്റ്; ചോദ്യപേപ്പറിൽ ഗുരുതര പിഴവ്, മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ
































