ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥികൾ പിടിയിൽ. 13 വയസുള്ള പെൺകുട്ടി ഉൾപ്പടെ പ്രായപൂർത്തിയാകാത്ത നാലുപേരാണ് പിടിയിലായത്. മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാർഥികളുടെ മൊഴി.
കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർഥികളും കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ബന്ധുവായ പെൺകുട്ടിയുമാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ ശിവൻകുട്ടിയുടെ ബന്ധുവിനെ സംഘം കാണിച്ചതായും പോലീസ് പറയുന്നു.
കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെ (65) കൊലപ്പെടുത്തിയ നിലയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപത്തെ വാടകവീട്ടിൽ ഇന്നലെ രാവിലെയാണ് കണ്ടെത്തിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യ ആശുപത്രിയിൽ ആയിരുന്നു. ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ ചെറുമകൻ വീട്ടിലെത്തി പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ചു. തുറന്ന് കിടന്നിരുന്ന അടുക്കള വാതിൽ വഴി അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കൈയും കാലുകളും പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിൽ മൃതദേഹം ഡൈനിങ് ഹാളിൽ കിടക്കുന്നത് കണ്ടത്.
ശുചിമുറിയുടെ വെന്റിലേഷൻ വഴിയാകാം പ്രതികൾ അകത്ത് കയറിയതെന്ന് സംശയിക്കുന്നു. ശുചിമുറിയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിച്ചിട്ടുണ്ട്. ഇന്ന് പോസ്റ്റുമോർട്ടം നടത്തുമെന്നും അതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകുമെന്നും പോലീസ് പറഞ്ഞു. അറുപവൻ സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് ശിവൻകുട്ടിയുടെ കുടുംബം പറയുന്നത്.
കൊലപാതകത്തിൽ തെളിവ് നശിപ്പിക്കലിലും പ്രഫഷണൽ രീതികൾ അവലംബിച്ചതും ഇതിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായിരുന്നതായി പോലീസിന്റെ സംശയം ബലപ്പെടുത്തുന്നു. ഡോഗ് സ്ക്വാഡിനെ കബളിപ്പിക്കാൻ മുറികളിലും വാതിൽപ്പടികളിലും വലിയതോതിൽ മുളകുപൊടി വിതറിയിരുന്നു.
സ്ഥലത്ത് എത്തിയ പോലീസ് നായ മണം പിടിച്ചു വീടിന്റെ പിന്നിലേക്ക് ഓടി. പ്രധാന റോഡ് വഴിയല്ല മോഷ്ടാക്കൾ എത്തിയതും മടങ്ങിയതുമെന്ന് ഇത് സൂചിപ്പിക്കുന്നു. പരിസര പ്രദേശങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടക്കുകയാണ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































