ന്യൂഡെൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. 2027 വരെയാണ് കാലാവധി നീട്ടിയത്. എസ്. ജയശങ്കറിന് ശേഷം കാലാവധി നീട്ടിനൽകുന്ന രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി.
ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നിർണായക ഘട്ടങ്ങളിൽ പങ്കാളിത്ത രാജ്യങ്ങളുമായുള്ള നയതന്ത്രം ശക്തമാക്കാൻ നേതൃത്വം നൽകിയത് വിക്രം മിസ്രിയാണ്. യുഎസിലെ രണ്ടാം ഡൊണാൾഡ് ട്രംപ് സർക്കാരുമായുള്ള മികച്ച ബന്ധം, യൂറോപ്യൻ യുണിയനുമായുള്ള വ്യാപാര ചർച്ചകൾ തുടങ്ങി ഇന്ത്യക്കായി ഒട്ടേറെ സുപ്രധാന നയതന്ത്ര നീക്കങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം വഷളായ ഇന്ത്യ-ചൈന ബന്ധത്തെ നയതന്ത്ര ഇടപെടലിലൂടെ മയപ്പെടുത്താനും നിയന്ത്രണ രേഖയിലെ അതിർത്തി തർക്കത്തിൽ 2024ൽ ചൈനയുമായി ധാരണയിലെത്താനും മിസ്രിക്ക് കഴിഞ്ഞു. ധാരണാപ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കാനും പട്രോളിങ് നടത്താനും തീരുമാനമായിരുന്നു.
ഇറാനെതിരെ യുഎസും ഇറാനും നടത്തിയ ആക്രമണത്തിലും തുടർന്ന് പശ്ചിമേഷ്യയിൽ ഉണ്ടായ യുദ്ധസാഹചര്യത്തിലും ദേശീയ താൽപര്യങ്ങൾക്ക് കോട്ടമുണ്ടാക്കാതെ സുരക്ഷിതമായ നിലപാട് സ്വീകരിച്ചു മുന്നോട്ടുപോകാൻ ഇന്ത്യയെ സജ്ജമാക്കിയതും മിസ്രിയുടെ നേതൃത്വത്തിലുള്ള ഇടപെടലാണ്.
Most Read| ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ആരംഭിച്ച് റഷ്യ


































