തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പ്രദേശത്തെ താമസക്കാർക്ക് വായ്‌പ നിഷേധിക്കുന്ന ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. ജനങ്ങൾക്ക് വായ്‌പ തടയാൻ ബാങ്കുകൾക്ക് അധികാരമില്ല. ബാങ്കേഴ്‌സ് സമിതി അടക്കമുള്ള സംവിധാനങ്ങൾ സംസ്‌ഥാനത്തുണ്ട്. പ്രശ്‌നത്തിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട കുന്നന്താനത്തെ ഒരു കുടുംബത്തിന് സിൽവർ ലൈൻ സർവേ ഭൂമിയിൽ ഉൾപ്പെട്ടതിനാൽ വായ്‌പ നിഷേധിച്ചിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. ആദ്യ ഗഡുവായി അഞ്ച് ലക്ഷം നൽകിയ ശേഷമാണ് സർവേ ഭൂമിയിൽ പെടുമെന്ന് അറിഞ്ഞതോടെ ബാക്കി പണം നൽകാതിരുന്നത്. കുന്നന്താനം സ്വദേശിനി രാധാമണിയുടെ മകന് വീട് വെക്കുന്നതിനാണ് വായ്‌പക്ക് അപേക്ഷിച്ചത്.
നേരത്തെ ഇത് സംബന്ധിച്ച് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ അതിന് മറുപടി നൽകിയിരുന്നില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരാഞ്ഞു. അനുവാദമില്ലാതെ കടന്നുകയറി കല്ലിട്ട് പോകുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Most Read: കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; മൂന്ന് പേർ കസ്‌റ്റഡിയിൽ