തിരുവനന്തപുരം: കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ബാറിലെ തർക്കത്തെ തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് പേരും ക്രിമിനൽ പശ്‌ചാത്തലം ഉള്ളവരാണെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്‌ച രാത്രിയാണ് സുമേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ചാക്കയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുമേഷ് രാത്രി തന്നെ മരിച്ചിരുന്നു. വാഹനാപകടം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്‌തമായത്.
ഇരുവരും ചാക്കയിലെ ബാറിൽ മദ്യപിക്കാൻ എത്തിയിരുന്നു. അവിടെ വച്ച് മറ്റൊരു സംഘവുമായി തർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ ബൈക്കിൽ പോയ സുമേഷിനെയും സുഹൃത്തിനെയും പിന്തുടർന്ന് കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. സംഭവം ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 2015ലെ കാരാളി അനൂപ് വധക്കേസിലെ പ്രതിയായ സുമേഷ് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കേസിൽ വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് കൊല്ലപ്പെട്ടത്.
Most Read: ഓട്ടോ-ടാക്‌സി നിരക്ക് വർധന അശാസ്‌ത്രീയം; പുനഃപരിശോധന നടത്തണമെന്ന് ഐഎൻടിയുസി