പൊന്നാനി: സംസ്‌ഥാനത്ത് അതിവേഗ ട്രെയിൻ വേണമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. എന്നാൽ, സംസ്‌ഥാന സർക്കാർ മുന്നോട്ടുവെച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം സെമി സ്‌പീഡ് ട്രെയിനാണ് കേരളത്തിൽ വേണ്ടതെന്നും പിന്നീട് മതി ഹൈ സ്‌പീഡ് ട്രെയിനെന്നും മെട്രോമാൻ പറഞ്ഞു. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിന് പ്രായാഗികമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സംസ്‌ഥാന സർക്കാരിന്റെ ഡെൽഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് പൊന്നാനിയിലെത്തി ചർച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരിൽ പ്രസ്‌താവന വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്‌തത വരുത്തിയാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതിവേഗ ട്രെയിൻ സംബന്ധിച്ച് മാറ്റങ്ങൾ നിർദ്ദേശിച്ചു ഇ ശ്രീധരൻ കെവി തോമസിന് റിപ്പോർട് സമർപ്പിച്ചിരുന്നു.
ഈ റിപ്പോർട് കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. നിലവിലെ കെ റെയിൽ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിന് വേണ്ടത്. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ എട്ടു മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സർക്കാർ തയ്യാറാണെങ്കിൽ രാഷ്‌ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ റിപ്പോർട്ടിൽ വ്യക്‌തമാക്കി.
നിലവിലെ പാതക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്‌നം. ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. അലൈൻമെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങൾ വേണ്ടിവരും. ഇതിനുള്ള ചിലവുകളൊന്നും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചിലവഴിച്ചു നടപ്പിലാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ല- ഇ ശ്രീധരൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Most Read: ബംഗാളിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ റൗണ്ടിൽ ലീഡ് ചെയ്‌ത് തൃണമൂൽ