കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തൃണമൂൽ കോൺഗ്രസിന് ലീഡ്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 445 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 136 പഞ്ചായത്ത് സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്ത് സീറ്റുകളിലും തൃണമൂൽ കോൺഗ്രസാണ് ലീഡ് ചെയ്യുന്നത്.
21 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ, കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആക്രമങ്ങൾ റിപ്പോർട് ചെയ്‌ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പോലീസ് വിന്യാസമുണ്ട്. ആറ് റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക.
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതിയിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേർ വോട്ട് രേഖപ്പെടുത്തി. അതേസമയം, വോട്ടെണ്ണൽ ദിനത്തിലും ബംഗാളിൽ സംഘർഷത്തിന് കുറവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാർബറിൽ സ്‌ഫോടനം നടന്നതായും റിപ്പോർട്ടുകളുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം മാത്രം നടന്ന ആക്രമങ്ങളിൽ 15 പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളിൽ റീപോളിംഗ് നടത്തിയിരുന്നു. കഴിഞ്ഞ തവണ 90 ശതമാനം സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസിന് ആറ് സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു.
Most Read: സംസ്‌ഥാനത്ത് വയോജന സെൻസസ്; ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി