ചെന്നൈ: രാഷ്‌ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമായതിന് പിന്നാലെ, തമിഴ് സൂപ്പർ താരം വിജയ് ഇന്ന് ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പനയൂരിലെ വിജയ്‌യുടെ വീട്ടിൽ വെച്ചാണ് യോഗം. 234 മണ്ഡലങ്ങളിലെയും ഭാരവാഹികളുമായി വിജയ് സംവദിക്കും. രാഷ്‌ട്രീയ പ്രവേശനത്തിലേക്കുള്ള ചുവടുവെപ്പാണോ ഈ കൂടിക്കാഴ്‌ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അടുത്തിടെ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ രാഷ്‌ട്രീയത്തിലേക്കെന്ന സൂചന നൽകിയുള്ള വാചകങ്ങൾ വിജയ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനോട് ചേർത്താണ് ഇന്നത്തെ യോഗ വിവരങ്ങൾ പുറത്തുവരുന്നത്. ഫാൻസ് അസോസിയേഷൻ ആയ ദളപതി വിജയ് മക്കൾ ഇയക്കം(ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്‌നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു.
169 അംഗങ്ങൾ മൽസരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമാണെന്നാണ് സൂചന. അതിനിടെ, എല്ലാ രാഷ്‌ട്രീയ പാർട്ടികളും വിജയ്‌യുടെ പ്രവേശനത്തെ സ്വാഗതം ചെയ്‌തെങ്കിലും തമിഴ് ജനതയുടെ വോട്ട് ദളപതി എത്രത്തോളം കൊണ്ടുപോകുമെന്ന ഭീതി എല്ലാവർക്കുമുണ്ട്. എന്നാൽ, രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് കൃത്യമായ നിലപാട് അറിയിക്കാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്നത്തെ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്‌തത വരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Most Read: ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന് സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി