ന്യൂഡെൽഹി: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയുടെ അറസ്‌റ്റ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ഷാജൻ സ്‌കറിയക്ക് എതിരായ കേസ് എസ്‌സി-എസ്‌ടി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി. എന്നാൽ, അപകീർത്തികരമായ പരാമർശങ്ങളാണ് ഷാജൻ സ്‌കറിയ നടത്തിയതെന്ന വാദം കോടതി അംഗീകരിച്ചു.
ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി, അറസ്‌റ്റ് തടഞ്ഞെങ്കിലും കേസിൽ സംസ്‌ഥാന സർക്കാരിന് നോട്ടീസ് നൽകി. മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ സ്വാതന്ത്ര്യമാണ് കോടതി പരിഗണിക്കുന്നതെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. വാക്കുകൾ നിയന്ത്രിക്കാൻ ഷാജൻ സ്‌കറിയയെ ഉപദേശിക്കണമെന്നും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് അറസ്‌റ്റ് തടഞ്ഞുള്ള സുപ്രീം കോടതി വിധി. മൂന്നാഴ്‌ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.
അതിനിടെ, ചാനലിന്റെ തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഓഫീസിലെ 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. സംസ്‌ഥാനത്തെ പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഷാജൻ സ്‌കറിയക്കെതിരായ കേസിൽ നിരപരാധികളായ മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുന്ന പോലീസ് നടപടിക്കെതിരെ കെയുഡബ്‌ളൂജെ അടക്കം രംഗത്തെത്തിയിരുന്നു.
അതിനിടെ, ഒളിവിൽ കഴിയുന്ന ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽ പത്തനംതിട്ടയിലെ മാദ്ധ്യമപ്രവർത്തകനായ വിശാഖിന്റെ വീട് റെയ്‌ഡ് ചെയ്‌ത് മൊബൈൽ ഫോണടക്കം പോലീസ് പിടിച്ചെടുത്ത നടപടിയെ ഹൈക്കോടതി ഇന്ന് വിമർശിച്ചിരുന്നു. നിയമവിരുദ്ധമായ നടപടി ചോദ്യം ചെയ്‌ത് വിശാഖ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു.
പിടിച്ചെടുത്തത് മാദ്ധ്യമപ്രവർത്തകന്റെ ഫോണാണെന്നും ക്രിമിനൽ കേസ് പ്രതിയുടേതല്ലെന്നും പറഞ്ഞ കോടതി, മാദ്ധ്യമപ്രവർത്തകന്റെ അടിസ്‌ഥാനപരമായ അവകാശമാണ് ലംഘിക്കപ്പെട്ടതെന്നും ചൂണ്ടിക്കാട്ടി. പോലീസിന് ആർക്കെതിരെയും അന്വേഷണം നടത്താമെന്നും പ്രതിയല്ലാത്ത ആളെ എങ്ങനെ കസ്‌റ്റഡിയിൽ എടുക്കുമെന്നും കോടതി ചോദിച്ചു. നടപടികൾ പാലിക്കാതെ യാതൊരു കാരണവശാലും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. ഇക്കാര്യത്തിൽ റിപ്പോർട് സമർപ്പിക്കാനും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
Most Read: മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; സംഘം മടങ്ങി