കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്ത് പോലീസ്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന പരാതിയിലാണ് കേസ്. മുമ്പ് വിവിധ കേസുകളിൽ ജാമ്യം നേടിയ ഷാജനെതിരെയാണ് വീണ്ടും പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥന്റെ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തിട്ടുള്ളത്.
ഷാജൻ സ്‌കറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്. അറസ്‌റ്റിനുള്ള നീക്കത്തിലാണ് ആലുവ പോലീസ്. 2019ൽ കോവിഡ് കാലത്ത് പോലീസിന്റെ ഗ്രൂപ്പിൽ നിന്ന് വയർലെസ് സന്ദേശം പുറത്തുപോയത് വാർത്ത നൽകിയിരുന്നു. പോലീസിന്റെ രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ചാണ് പുതിയ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്.
കേസിനെ കുറിച്ചുള്ള എഫ്‌ഐആർ പോലീസ് രഹസ്യമാക്കിയിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന് പോലും എഫ്‌ഐആർ കൈമാറിയിട്ടില്ല. എഫ്‌ഐആർ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ പോലീസിന് പരാതി നൽകി. ഷാജൻ സ്‌കറിയക്കെതിരെ പുതിയ കേസെടുത്തുവെന്നും രഹസ്യ അറസ്‌റ്റിന് പോലീസ് നീക്കമെന്നും അഭിഭാഷകൻ വ്യക്‌തമാക്കി. അതേസമയം, അറസ്‌റ്റ് തടയാൻ ഷാജൻ സ്‌കറിയ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ഇന്ന് തന്നെ ഈ ഹരജി ജില്ലാ കോടതി പരിഗണിക്കും.
Most Read| നിർണായക നീക്കവുമായി കേന്ദ്രം; ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ പഠിക്കാനായി സമിതി