ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ പഠിക്കുന്നതിനായി കേന്ദ്രം സമിതി രൂപീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കേന്ദ്രം നിയമിച്ചു. നിയമ വിദഗ്‌ധരും മുൻതിരഞ്ഞെടുപ്പ് കമ്മീഷണറും ഉൾപ്പടെ ഉള്ളവരാകും സമിതി അംഗങ്ങൾ. ഇത് സംബന്ധിച്ച് നിയമമന്ത്രാലയം ഉടൻ വിജ്‌ഞാപനം പുറത്തിറക്കും.
വിഷയം പഠിച്ചതിന് ശേഷം പാനൽ റിപ്പോർട് നൽകും. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’ ബിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൻ ഉദ്ദേശിക്കുന്നതാണ് ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ് ബിൽ. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ഭരണഘടനാ ഭേദഗതി ഉൾപ്പടെയുള്ളവ ആവശ്യമുണ്ട്.
അതിന് പുറമെ സാങ്കേതികവും വിഭവപരവുമായ സൗകര്യങ്ങളും തയ്യാറാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ ഒരുക്കേണ്ടതും സർക്കാരുകളുടെ കാലാവധി ഒരുമിച്ചാക്കുന്നത് സംബന്ധിച്ചുമെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചർച്ചകൾ ഉയർന്നപ്പോൾ തന്നെ വലിയതോതിലുള്ള ചിലവ് വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കിയിരുന്നു. നിയമ മന്ത്രാലയം വിജ്‌ഞാപനം പുറത്തിറങ്ങുമ്പോൾ മാത്രമേ ഏതെല്ലാം മേഖലകളാണ് പഠനം നടക്കുന്നതെന്ന് വ്യക്‌തമാവുകയുള്ളൂ.
സെപ്‌റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് തീരുമാനമറിയിച്ചത്. ഈ ആശയം മുമ്പും പലതവണ ഉന്നയിക്കപ്പെട്ടിരുന്നു. എന്താണ് സമ്മേളന അജണ്ടയെന്ന് സർക്കാർ വ്യക്‌തമാക്കാത്തതിനാൽ ചൂടുപിടിച്ച ചർച്ചകളാണ് പ്രതിപക്ഷ പാർട്ടികൾ നടക്കുന്നത്. ഏക സിവിൽ കോഡ്, വനിതാ സംവരണം തുടങ്ങിയ ബില്ലുകളും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
Most Read| ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും