തിരുവനന്തപുരം: സംസ്‌ഥാനത്ത് വയോജന സെൻസസ് നടത്തി ഡേറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. 2015ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും വയോജന ഡേറ്റാ ബാങ്ക് തയ്യാറാക്കുക. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പിലാക്കിവരുന്ന പദ്ധതികൾ വിലയിരുത്തുകയായിരുന്നു മുഖ്യമന്ത്രി.
വിവരശേഖരണത്തിനായി അങ്കണവാടി വർക്കർമാരുടെ സേവനം ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിവിധ പദ്ധതികൾ സംബന്ധിച്ച് വയോജനങ്ങൾക്ക് അവബോധം സൃഷ്‌ടിക്കണം. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്‌ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പദ്ധതികളുടെ ആനുകൂല്യങ്ങൾ സമൂഹത്തിന്റെ കീഴ്‌ത്തട്ടിൽ എത്തിക്കുന്നതിനും സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ബ്ളോക്ക് തലത്തിൽ ഓഫീസുകൾ പ്രവർത്തിപ്പിക്കും. എല്ലാ ബ്ളോക്കിലും വയോമിത്രം കോ-ഓർഡിനേറ്റർമാരെ ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്‌ത പദ്ധതിക്കായി നിയമിക്കണം.
ജില്ലാ സാമൂഹ്യനീതി ഓഫീസർ സമയബന്ധിതമായി അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തിലൊരിക്കൽ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട് സംസ്‌ഥാന ഓഫീസിന് കൈമാറണം. സംസ്‌ഥാന ഓഫീസ് ഈ റിപ്പോർട് പരിശോധിച്ചു പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.
ഒരു അന്തേവാസിക്ക് 80 സ്‌ക്വയർഫീറ്റ് എന്ന നിലയിൽ സ്‌ഥലസൗകര്യം ഒരുക്കണമെന്നാണ് നിയമം. മന്ദിരങ്ങളുടെ രജിസ്ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ മന്ദിരം സന്ദർശിച്ചു ഇതുൾപ്പടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം. സർക്കാർ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് മാത്രമായി ഇപ്പോൾ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്‌ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read: ഷാജൻ സ്‌കറിയയുടെ അറസ്‌റ്റിന് സ്‌റ്റേ; എസ്‌സി-എസ്‌ടി നിയമപരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി