ന്യൂഡെൽഹി: രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറാണെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ അല്ല പ്രധാനം, മറിച്ച് ഈ രാജ്യം ആണെന്നും, അതിനാൽ ഈ രാജ്യത്തിന് വേണ്ടി താൻ മരിക്കാൻ ഒരുക്കണമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്. തന്റെ വസതിക്ക് നേരെ യുവമോർച്ച പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഇത്തരത്തില്‍ തെരുവ് തെമ്മാടിത്തം കാണിക്കുന്നത് യുവാക്കള്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള തെമ്മാടിത്തരങ്ങള്‍ കൊണ്ട് രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മികച്ച ഇന്ത്യക്കായി ഏവരും സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദി കശ്‌മീരി ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ച് കെജ്‌രിവാൾ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്ക് നേരെ ആക്രമണം നടത്തിയത്. പോലീസിന്റെ ബാരിക്കേഡ് തകർത്തെത്തിയ സംഘം വസതിക്കെതിരെ നേരെ കാവി പെയിന്റ് ഒഴിക്കുകയും, ഗേറ്റ് അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. പ്രതിഷേധം പാതിവഴിയില്‍ തടഞ്ഞെങ്കിലും ഇതു മറികടന്നെത്തിയവരാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ