റിയാദ്: സൗദിയിൽ ക്വാറന്റെയ്ൻ നിയമം ലംഘിച്ച 131 പേർ അറസ്‌റ്റിൽ. കോവിഡ് പോസിറ്റീവ് ആയതിന് ശേഷവും പുറത്തിറങ്ങുകയും ക്വാറന്റെയ്ൻ, ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുകയും ചെയ്‌തവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഖസീം പ്രവിശ്യയിൽ നിന്നാണ് ഇത്രയും പേരെ സുരക്ഷാ വകുപ്പുകൾ അറസ്‌റ്റ് ചെയ്‌തതെന്ന് ഖസീം പ്രവിശ്യാ പോലീസ് വക്‌താവ് ലെഫ്. കേണൽ ബദ്ർ അൽസുഹൈബാനി അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ ശേഷം ഇൻസ്‌റ്റിറ്റ്യൂഷനൽ ക്വാറന്റെയ്ൻ വ്യവസ്‌ഥകൾ ലംഘിച്ചവരും പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ബാധകമാക്കുന്നത് നിരീക്ഷിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ഏകോപനം നടത്തിയാണ് നിയമലംഘകരെ പിടികൂടിയത് എന്ന് അധികൃതർ അറിയിച്ചു.
ക്വാറന്റെയ്ൻ, ഐസൊലേഷൻ വ്യവസ്‌ഥകൾ ലംഘിക്കുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവുമാണ് ശിക്ഷ ലഭിക്കുക. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാകും. നിയമലംഘകരായ വിദേശികളെ ശിക്ഷകൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽനിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും.
Most Read: സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങും








































