തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും കോവിഡ് ബാധിതർ കരുതലോടെ ഏഴ് ദിവസം ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണമെന്നും, വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തില്‍ കൂടുതലുള്ള പനിയോ ഉണ്ടെങ്കില്‍ ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്. കൃത്യമായ നിരീക്ഷണം നടത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഗൃഹ പരിചരണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉൽഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
ഒമൈക്രോണിനെ ആരും നിസാരമായി കാണരുത്. ഒമൈക്രോൺ വകഭേദത്തിന് വ്യാപനശേഷി വളരെ വലുതാണ്. ആകെയുള്ള 3 ശതമാനം രോഗബാധിതർക്ക് മാത്രമാണ് ആശുപത്രി സേവനം ആവശ്യമായി വന്നത്. 97 ശതമാനം പേരും ഗൃഹ പരിചരണത്തിലാണുള്ളത്. അവരെ മുന്നില്‍ കണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കാണ് മുമ്പ് പരിശീലനം നല്‍കി വന്നത്. എന്നാല്‍ ഇത്തവണ വിപുലമായി വിവിധ തലങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു വരികയാണെന്നും, ഇതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായി പരിപാടി സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. വിആര്‍ രാജു, കില എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഡോ. ജോയ് ഇളമണ്‍, കെഎസ്ഐഎച്ച്എഫ്ഡബ്ള്യു പ്രിന്‍സിപ്പല്‍ പ്രസന്ന കുമാരി എന്നിവര്‍ പരിപാടിയിൽ സംസാരിച്ചു. കൂടാതെ ഡോ. കെജെ റീന, ഡോ. സ്വപ്‌നകുമാരി, ഡോ. ബിനോയ് എസ് ചന്ദ്രന്‍, ഡോ. ടി സുമേഷ്, ഡോ. വിനീത, ഡോ. കെഎസ് പ്രവീണ്‍, പികെ രാജു, ഡോ. വിഎസ് ദിവ്യ എന്നിവര്‍ സംശയ നിവാരണം നടത്തി.
Read also: യുപി തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും








































