ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്‌ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളാണ് ഇവ. അന്തിമഘട്ട പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ ഉള്ള പ്രമുഖര്‍ യുപിയിലുണ്ട്. ബിജ്‌നോറില്‍ നടക്കുന്ന പ്രചാരണ റാലിയെ വെര്‍ച്വലായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
അവസാനഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കിണഞ്ഞ പരിശ്രമത്തിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ഷാജഹാന്‍പൂര്‍, ബുലന്ദ്ഷഹാര്‍ ജില്ലകളിലെ പ്രചാരണത്തിനിറങ്ങും. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മഹാരാജ്‌ഗഞ്ച് ജില്ലയില്‍ പ്രചാരണം നടത്തും. ബിഎസ്‌പി അധ്യക്ഷ മായാവതി ബറേലിയില്‍ രാഷ്‌ട്രീയ റാലിയെ അഭിസംബോധന ചെയ്യും.
സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹരന്‍പൂര്‍ ജില്ലയിലുണ്ടാകും. ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ രാവണ്‍ ഹാപൂരില്‍ പാര്‍ട്ടി സ്‌ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തും.
അതേസമയം ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 45 സ്‌ഥാനാർഥികളുടെ മറ്റൊരു പട്ടിക കൂടി ബിജെപി പുറത്തിറക്കി. ബല്ലിയ ജില്ലയിലെ ബൈരിയ സീറ്റില്‍ നിന്ന് സുരേന്ദ്ര സിംഗ്, സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ലംബുവയില്‍ നിന്നുള്ള ദേവ്മണി ദ്വിവേദി, അമേഠി നിയമസഭാ സീറ്റില്‍ നിന്ന് ഗരിമ സിംഗ് എന്നിവരുള്‍പ്പെടെ നിരവധി സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായി ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളില്‍ ആണ് വോട്ടെടുപ്പ്. 10നാണ് വോട്ടെണ്ണല്‍.
Most Read: ഹിജാബ് വിലക്ക്; വിദ്യാർഥി പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ