മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസര വിജയിയും കാഴ്‌ച പരിമിതിനുമായ ഹാഫിള് ശബീര്‍ അലി ആത്‌മീയ വെളിച്ചത്തിന്റെ കരുത്തിൽ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ തന്നെ ശ്രവിക്കാനെത്തിയ ആയിരകണക്കിന് വിശ്വാസികൾക്ക് മുന്നിൽ ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കി ചരിത്രം കുറിച്ചു.

ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച ഖുത്വുബ നടക്കുന്നത് ആദ്യമായാണ്. മഅ്ദിന്‍ നൽകിയ ആത്‌മീയമായ കരുത്തിലൂടെ അകക്കണ്ണ് തുറന്ന ഹാഫിസ് ശബീര്‍ അലി മുസ്‌ലിംകളുടെ പ്രധാന ആരാധനകളിലൊന്നായ വെള്ളിയാഴ്‌ചയിലെ ഖുത്വുബക്കാണ് നേതൃത്വം നൽകിയത്. മസ്‌ജിദിനകത്ത് ഉൾകൊള്ളാൻ കഴിയാത്ത രീതിയിലുള്ള ജനബാഹുല്യമാണ് ഹാഫിള് ശബീര്‍ അലിയെ ശ്രവിക്കാനെത്തിയത്.
ഷാർജയിൽ നടന്ന അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിൽ നാലാം സ്‌ഥാനം കരസ്‌ഥമാക്കിയിട്ടുള്ള ഹാഫിള് ശബീര്‍ അലി വശ്യമനോഹരമായ രീതിയിൽ നടത്തിയ ഖുതുബയും പാരായണ ശൈലിയും വിശ്വാസികളുടെയും ശ്രവിക്കാനെത്തിയ ഭിന്നശേഷി സുഹൃത്തുക്കളുടെയും മനം കുളിര്‍പ്പിച്ചു.
ഭിന്നശേഷി വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാൻ മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ദീർഘകാലമായി നടത്തുന്ന പരിശ്രമങ്ങളുടെ ഫലങ്ങളിൽ ഒന്നാണ് ഹാഫിസ് ശബീര്‍ അലിയുടെ ഇന്നത്തെ ഖുതുബയിലുള്ള അരങ്ങേറ്റം.
ശബീര്‍ അലി മഅ്ദിനിൽ നിർവഹിച്ച ഖുത്വുബയുടെ വീഡിയോ ഇവിടെ കാണാം:
മഅ്ദിൻ കുടുംബാംഗങ്ങളും സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളും നല്‍കിയ പൂര്‍ണ പിന്തുണയും ഊർജ്‌ജവുമാണ് ഈയൊരു അസുലഭ മുഹൂര്‍ത്തത്തിന് കാര്‍മികത്വം വഹിക്കാന്‍ നിമിത്തമായതെന്ന് എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനായ ഹാഫിസ് ശബീറലി പറയുന്നു.
ഏറ്റവും പ്രധാനപ്പെട്ട ദിനമായ റമളാനിലെ ആദ്യ വെള്ളിയാഴ്‌ച തന്നെ ഭിന്നശേഷി മേഖലക്ക് ഇത്തരം ഒരു അവസരം നല്‍കിയ ഖലീല്‍ ബുഖാരി തങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഈയൊരു പരിഗണന ഭിന്നശേഷിക്കാര്‍ക്ക് ആകമാനം അഭിമാനവും സന്തോഷവും തോന്നിയ നിമിഷങ്ങളാണെന്നും ‘കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ളയ്ൻഡ് അധ്യാപക ഫോറം‘ പ്രസിഡണ്ട് സുധീര്‍ മാസ്‌റ്റർ കൊല്ലം പറഞ്ഞു.

പരിമിതികളെ അതിജീവിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താനുള്ള പ്രചോദനമാണ് ഹാഫിള് ശബീര്‍ അലി നല്‍കുന്നതെന്നും ഇത് ഭിന്നശേഷി മേഖലയില്‍ ഒരു പുനര്‍വിചിന്തനത്തിന് അവസരമൊരുക്കുമെന്നും ഏബ്ള്‍വേള്‍ഡ് സിഒഒ മുഹമ്മദ് ഹസ്രത്ത് വയനാടും പറഞ്ഞു.

മഅ്ദിൻ ബ്ളയ്ൻഡ് സ്‌കൂളില്‍ ഒന്നാം ക്ളാസിൽ എത്തിയ ശബീര്‍ അലി പത്താം ക്ളാസിൽ 9 എപ്ളസ് കരസ്‌ഥമാക്കിയാണ് പാസായത്. പ്ളസ് ടുവിൽ 75 ശതമാനം മാര്‍ക്കും ഈ മിടുക്കൻ തന്റെ പരിമിതിയെ മറികടന്ന് നേടിയിരുന്നു. തുടര്‍ന്ന് മഅ്ദിൻ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനപാഠമാക്കിയത്.
കഴിഞ്ഞ എസ്‌എസ്‌എഫ് കേരള സാഹിത്യോൽസവില്‍ ഖവാലിയില്‍ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു ഹാഫിസ് ശബീറലി. സ്‌കൂള്‍ യുവജനോൽസവില്‍ ഉര്‍ദു സംഘഗാനത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്.
Most Read: ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുന്ന പ്രവണത ദൗർഭാഗ്യകരം; ചീഫ് ജസ്‌റ്റിസ്








































