ലഖ്‌നൗ: മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്രസംഗം നടത്തുന്ന ഹിന്ദു പുരോഹിതനെതിരെ അന്വേഷണമാരംഭിച്ച് പോലീസ്. പുരോഹിതന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
സീതാപൂര്‍ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പുരോഹിതന്‍ വിവാദ പ്രസ്‌താവന നടത്തിയത്. ഒരു മുസ്‌ലിം ആ പ്രദേശത്തെ ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയാല്‍, താന്‍ മുസ്‌ലിം സ്‌ത്രീകളെ തട്ടിക്കൊണ്ടുപോയി പരസ്യമായി ബലാൽസംഗം ചെയ്യുമെന്നാണ് ഇയാള്‍ പറഞ്ഞത്.
പുരോഹിതന്‍ ജീപ്പിനുള്ളില്‍ നിന്ന് പ്രസംഗിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇയാളുടെ പ്രസംഗത്തിനിടക്ക് ആള്‍കൂട്ടം ജയ് ശ്രീറാമെന്ന് വിളിച്ച് ആക്രോശിക്കുന്നതും വര്‍ഗീയവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതായും വീഡിയോയില്‍ കാണാം. കൂടാതെ പോലീസുകാരെയും ഇയാള്‍ക്ക് പിന്നില്‍ കാണാന്‍ സാധിക്കും.
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും ഇതിനായി 28 ലക്ഷം രൂപയോളം പിരിച്ചെടുത്തതായും പുരോഹിതന്‍ പ്രസംഗത്തില്‍ ആരോപിക്കുന്നുണ്ട്.
ഫാക്‌ട് ചെക്ക് വെബ്സൈറ്റ് ആള്‍ട്ട് ന്യൂസിന്റെ സഹസ്‌ഥാപകന്‍ മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഏപ്രില്‍ 2നാണ് വീഡിയോ ചിത്രീകരിച്ചതെന്നും എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മുഹമ്മദ് സുബൈര്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകള്‍ പുരോഹിതനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരോഹിതന്‍ ബജ്റംഗ് മുനി ആണെന്ന് പലരും അഭിപ്രായപ്പെട്ടു. വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ നടത്തണമെന്ന് ട്വിറ്റര്‍ ഉപയോക്‌താക്കള്‍ യുഎന്‍ മനുഷ്യാവകാശ സംഘടനയോടും ദേശീയ വനിതാ കമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പുരോഹിതനെതിരെ നടപടിയെടുക്കുമെന്നും സിതാപൂര്‍ പോലീസ് പറഞ്ഞു.
Most Read: ബെംഗളൂരുവിലെ സ്‌കൂളിൽ ബോംബ് വച്ചതായി ഇ-മെയിൽ സന്ദേശം