ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യൂറോപ്പിലേക്ക് പുറപ്പെടും. ജർമനി, ഡെൻമാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 65 മണിക്കൂറിനുള്ളിലാണ് ഇത്രയും യോഗങ്ങൾ നടക്കുക.
ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് സ്‌കോസ്കോൾസ് എന്നിവരടക്കം 8 നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. മെയ് നാല് വരെ നീളുന്ന സന്ദർശനത്തിൽ ഒരു രാത്രി ജർമനിയിലും രണ്ടു രാത്രികൾ വിമാനത്തിലുമാകും മോദി ചെലവഴിക്കുക. ജർമൻ ചാൻസലർ സ്‌കോൾസുമായി മോദിയുടെ ആദ്യ കൂടിക്കാഴ്‌ചയാണിത്.
തുടർന്ന് ഡെൻമാർക്കിലെ കോപ്പൻഹേഗനിലെത്തുന്ന ഇദ്ദേഹം പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും ഡാനിഷ് രാജ്‌ഞി മാർഗരറ്റുമായും കൂടിക്കാഴ്‌ച നടത്തും. ജർമനിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും സംവദിക്കുകയും ചെയ്യും. രാജ്യങ്ങളിലെ സന്ദർശനം വിശാലമായ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും ശക്‌തമാക്കുന്നതിനും അവസരമൊരുക്കും എന്നാണ് പ്രതീക്ഷ.
Read Also: വിജയ് ബാബുവിനെ ‘അമ്മ’ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി