കൊച്ചി: ബലാൽസംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ താര സംഘടനയായ ‘അമ്മ’യുടെ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി. കേസ് തീരും വരെ വിജയ് ബാബുവിനെ നിർവാഹക സമിതിയിൽ നിന്ന് മാറ്റിനിർത്താനാണ് തീരുമാനം.
പീഡന പരാതി ഉയർന്നതിനെ തുടർന്ന് നിരപരാധിത്വം തെളിയുംവരെ മാറ്റി നിർത്തണമെന്ന് വിജയ് ബാബു തന്നെ ‘അമ്മ’ സംഘടനക്ക് മെയിൽ അയച്ചിരുന്നു. ഇതേ തുടർന്നാണ് കൊച്ചിയിൽ ഇന്ന് ചേർന്ന ‘അമ്മ’ നിർവാഹക സമിതി യോഗം തീരുമാനം എടുത്തത്.
അതേസമയം, ഇക്കാര്യത്തിൽ അമ്മയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവന്നിട്ടില്ല. നടനെതിരെ നടപടി വേണമെന്ന് നടി ശ്വേതാ മേനോൻ ചെയർപേഴ്‌സണായ ഇന്റേർണൽ കംപ്‌ളൈൻസ് കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെൻഡ് ചെയ്യുകയോ തരം താഴ്‌ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
അതിനിടെ, കേസിൽ വിജയ് ബാബു ഇതുവരെ പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടില്ല. അതിനിടെ നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. മെയ് 16 വരെയാണ് വേനലവധി.
Most Read: ചെറുവത്തൂരിലെ കടയിൽ നിന്ന് ഷവർമ കഴിച്ചവർ ചികിൽസ തേടണം; മുന്നറിയിപ്പ്