ന്യൂഡെൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മങ്കിപോക്‌സ് കേസുകള്‍ വർധിച്ചു വരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ നടപടികൾക്കായി കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംശയം തോന്നുന്ന സാമ്പിളുകൾ പൂണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിലവിൽ രാജ്യത്ത് രോഗബാധ റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
രോഗബാധ എങ്ങനെ പടരുന്നു, രോഗം എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങൾ, ഏത് തരത്തിൽ ശരീരത്തെ ബാധിക്കുന്നു, പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളും മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണം. രോഗിയുമായോ, രോഗബാധിതരുമായ വസ്‌തുക്കളുമായോ സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണം. സമ്പർക്കത്തിൽ ഏർപ്പെട്ടു എന്ന് കരുതപ്പെടുന്ന ദിവസം മുതൽ 21 ദിവസത്തേക്ക് നിരീക്ഷണത്തിൽ പോകണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഇവരെ ദിവസവും നിരീക്ഷിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
രോഗബാധയുള്ളവരുമായുള്ള സമ്പർക്കം, രോഗികൾ ഉപയോഗിച്ച വസ്‌തുക്കൾ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കുമ്പോൾ പിപിഇ കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കൽ, കൈ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ പറയുന്നു.
Most Read: സിദ്ദു മൂസ്‌വാല കൊലപാതകം; ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്