ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിൽ ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി പഞ്ചാബ് പോലീസ്. പ്രതി മൻപ്രീതിനെ ഉത്തരാഖണ്ഡിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ പോലീസ് കസ്‌റ്റഡിയിലെടുത്ത ആറ് പേരിൽ ഇയാളും ഉൾപ്പെടുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു.
ഉത്തരാഖണ്ഡ് പോലീസിന്റെയും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെയും (എസ്‌ടിഎഫ്) സഹായത്തോടെയാണ് ഡെറാഡൂണിൽ നിന്ന് ആറ് പേരെയും പഞ്ചാബ് പോലീസ് കണ്ടെത്തിയതും പിടികൂടിയതും.
പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ച് ഇന്നലെയാണ് സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്‌വാല വെടിയേറ്റ് മരിക്കുന്നത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം.
കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കും മുൻപേ മൂസ്‌വാലയുടെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. 28കാരനായ മൂസ്‌വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടു.
Most Read: ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്