ഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ടു പ്രതികൾ കൊല്ലപ്പെട്ടു. ദുരൻ മൻദീപ് സിങ് തൂഫാൻ, മൻമോഹൻ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രണ്ടു പ്രതികൾ കൊല്ലപ്പെട്ടതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
തൻതാരൻ ജില്ലയിലെ ഗോവിന്ധ്‌വാൽ സാഹിബ് ജയിലിലാണ് പ്രതികൾ തമ്മിൽ ഏറ്റുമുട്ടിയത്. കേസിലെ മറ്റൊരു പ്രതിയായ കേശവ് എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2022 മെയ് 29നാണ് സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയത്. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസ്‌വാല വെടിയേറ്റ് മരിക്കുന്നത്. പഞ്ചാബ് മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവെ ആയിരുന്നു ആക്രമണം.
കാറിന് നേരെ 30 റൗണ്ടാണ് അക്രമികൾ വെടിവെച്ചത്. രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. 28കാരനായ മൂസ്‌വാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മാന്‍സയില്‍ നിന്ന് മൽസരിച്ചിരുന്നെങ്കിലും ആം ആദ്‌മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ളയോട് പരാജയപ്പെട്ടു. സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെന്ന് ഡെൽഹി പോലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ അറസ്‌റ്റും ചെയ്‌തിരുന്നു.
Most Read: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും പിടിയിൽ