തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. തക്കല സ്വദേശിയായ പ്രവാസിയായ മുഹൈദ് ആണ് കവർച്ചക്ക് ഇരയായത്. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സംഘം കവർന്നു. സംഭവത്തിൽ കാമുകിയായ ഇൻഷ, ഇവരുടെ സഹോദരൻ ഉൾപ്പടെയുള്ള ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
വിമാനത്താവളത്തിൽ എത്തിയ മുഹൈദിനെ ചിറയിൻകീഴിൽ റിസോർട്ടിലേക്ക് തട്ടികൊണ്ടുപോയ ശേഷം കെട്ടിയിട്ടായിരുന്നു കവർച്ച. യുവാവിന്റെ പക്കലുണ്ടായിരുന്ന 15 ലക്ഷം രൂപ, രണ്ടു ഫോൺ, സ്വർണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. ഈ മാസം 22ന് ആയിരുന്നു സംഭവം. തുടർന്ന് രണ്ടു ദിവസത്തിന് ശേഷം യുവാവിനെ സംഘം വിമാനത്താവളത്തിന് സമീപം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
പിന്നാലെ യുവാവ് വലിയതുറ പോലീസിൽ നൽകിയ പരാതിയിലാണ് പ്രതികൾ അറസ്‌റ്റിലായത്. മുഹൈദുമായി പ്രണയത്തിൽ ആയിരുന്നു ഇൻഷ. ബന്ധത്തിൽ നിന്ന് വിട്ടുപോകണമെങ്കിൽ ഒരു കോടി രൂപ ഇൻഷ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകില്ലെന്ന് മുഹൈദ് പറഞ്ഞതിനെ തുടർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. അറസ്‌റ്റിലായ പ്രതിയാക്കളെ കോടതിയിൽ ഹാജരാക്കും.
Most Read: പാലക്കാട് രണ്ടര കോടിയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; രണ്ടുപേർ പിടിയിൽ