പാലക്കാട്: ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ രണ്ടര കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കർണാടക രജിസ്‌ട്രേഷൻ നമ്പറിലുള്ള ലോറിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് ഹാൻസ് ഉൾപ്പടെയുള്ള വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. 781 ചാക്കുകളിലായി 5,76,031 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെടുത്തത്.
മൈദ ചാക്കുകൾക്ക് ഒപ്പമാണ് പുകയില ഉൽപ്പന്നങ്ങൾ ചാക്കുകളിലാക്കി വെച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ കരുവാരക്കുണ്ട് സ്വദേശി മുഹമ്മദ് ഹാരിസ്, സഹായി മണ്ണാർക്കാട് കരാകുർശി എളുമ്പുലാശ്ശേരി സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അടുത്തിടെ കേരളത്തിലും പാലക്കാട് ജില്ലയിലും നടക്കുന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് ആന്റി നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചെർപ്പുളശ്ശേരി പോലീസും സംയുക്‌തമായാണ് പരിശോധന നടത്തിയത്. വിപണിയിൽ ഏകദേശം രണ്ടര കോടിയോളം വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് ലഹരി ഉൽപ്പന്നങ്ങൾ എത്തിക്കുന്ന വൻ റാക്കറ്റ് തന്നെ ഉണ്ടെന്നും, ഇതിന്റെ ഉറവിടം സംബന്ധിച്ചും മറ്റു കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്നും ചെർപ്പുളശ്ശേരി സിഐ ടി ശശികുമാർ പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം