തിരുവനന്തപുരം: ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്‌ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി വിഡി. സതീശൻ. ലഹരിക്കെതിരെ സംയുക്‌ത പ്രവർത്തനം ശക്‌തിപ്പെടുത്താൻ മുഖ്യമന്ത്രി കർണാടക, തമിഴ്‌നാട്, പുതുച്ചേരി മന്ത്രിമാർക്ക് കത്തയച്ചു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്‌ഠിതമായ നിയമനടപടികൾ ശക്‌തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്നതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
മയക്കുമരുന്ന് കടത്ത് ശൃംഖലകൾ വിവിധ സംസ്‌ഥാനങ്ങളിലായി വ്യാപിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടുന്നതിന് അയൽ സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപന പ്രവർത്തനം അനിവാര്യമാണ്.
കേരളവും കർണാടകയും തമിഴ്‌നാടും പുതുച്ചേരിയും തമ്മിലുള്ള അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലകളാണ്.
നിരവധി അന്തർസംസ്‌ഥാന, അന്തർദേശീയ മയക്കുമരുന്ന് കടത്തുകാരെ അറസ്‌റ്റ് ചെയ്യാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതിന് തൽസമയ വിവര കൈമാറ്റം, സംയുക്‌ത ഓപ്പറേഷനുകൾ, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണ്.
ഇതിന്റെ ഭാഗമായി കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്ത് അന്തർ സംസ്‌ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്‌ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർഥിച്ചു.
Most Read| 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി




































