അബുദാബി: യുഎഇയിൽ കുരങ്ങുപനി വ്യാപകമാകുന്ന സാഹചര്യത്തിൽ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കടുപ്പിച്ച് ദുബായ് ആരോഗ്യവകുപ്പ്. നിലവിൽ 13 പേർക്കാണ് രാജ്യത്ത് കുരങ്ങുപനി സ്‌ഥിരീകരിച്ചത്. ഇവരിൽ 2 പേർ ഇതുവരെ രോഗമുക്‌തി നേടിയതായും ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ അധികൃതർ ബന്ധപ്പെടും. കുരങ്ങുപനി സ്‌ഥിരീകരിച്ച വ്യക്‌തിയുമായോ മൃഗവുമായോ ദീർഘകാലമായി സമ്പർക്കം പുലർത്തിയ വ്യക്‌തിയെയാണ് അധികൃതർ അടുത്ത സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ളവർ പാലിക്കേണ്ട നിർദ്ദേശങ്ങളും ഡിഎച്ച്എ പുറപ്പെടുവിച്ചു.
രോഗബാധിതർ 21 ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്നും, ശൗചാലയ സൗകര്യമുള്ളതും വായു സഞ്ചാരമുള്ളതുമായ ഒറ്റമുറിയിൽ കഴിയണമെന്നും, വസ്‍ത്രങ്ങൾ, പാത്രങ്ങൾ മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുതെന്നും അധികൃതർ അറിയിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്‌ക്കിടെ വൃത്തിയാക്കണമെന്നും, പനി, ചുണങ്ങ് എന്നിങ്ങനെ ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം നിരീക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also: ഒറ്റപ്പെട്ട മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്