ന്യൂഡെൽഹി: മല്ലികാര്‍ജുൻ ഖര്‍ഗെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് ഖര്‍ഗെ ചുമതലയേറ്റെടുക്കും.
കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ശക്‌തമായ പ്രകടനം കാഴ്‌ചവെച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനിടെ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ മല്ലികാര്‍ജുൻ ഖര്‍ഗെ, ഗാന്ധി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.
ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഖർഗെയുടെ അധികാരമേൽക്കൽ ചടങ്ങിനും ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗത്തിനും ശേഷം ഒക്‌ടോബർ 27ന് തെലങ്കാനയിൽ നിന്ന് യാത്ര വീണ്ടും തുടങ്ങുമെന്ന് ജയറാം രമേശ് അറിയിച്ചു.
24 വർഷത്തിനു ശേഷമാണ് ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. 2 ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയ ഗാന്ധി പ്രസിഡന്റ് പദവിയിൽ നിന്ന് ഇന്നു പടിയിറങ്ങും. പ്രവര്‍ത്തക സമിതിയംഗങ്ങള്‍, എംപിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. തുടര്‍ന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഖര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.
പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒപ്പം നിൽക്കുന്ന നേതാക്കൾ നേതൃത്വത്തിന് കത്ത് നല്‍കും. എഐസിസി പ്‌ളീനറി സമ്മേളനം 3 മാസത്തിനകം നടക്കും. പ്രവർത്തക സമിതിയിലേക്കുള്ള പുതിയ അംഗങ്ങളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കും. അധ്യക്ഷൻ ചുമതലയേറ്റ് മൂന്ന് മാസത്തിനകം പ്‌ളീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം.
പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദേശം ചെയ്യാം. 12 പേരെ തിരഞ്ഞെടുപ്പിലൂടെ വേണം കണ്ടെത്താൻ. 1997 ലെ കൊൽക്കത്ത പ്‌ളീനറിയിലാണ് ഏറ്റവുമൊടുവിൽ പ്രവർത്തക സമിതി അംഗങ്ങൾക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവർത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ് മല്ലികാർജുൻ ഖർഗെ നൽകുന്നത്. അതേസമയം, 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനാണ് രാഹുലിന് താൽപര്യം എന്നാണ് സൂചന.
Most Read: ഈ നാട്ടിൽ 12 കഴിഞ്ഞാൽ 11 മണി! സമയം തലതിരിയുന്ന നാട്