ന്യൂഡെൽഹി: ഡെൽഹിയിൽ വ്യാപകമായി മോദി വിരുദ്ധ പോസ്‌റ്റർ പതിപ്പിച്ച 100 പേർക്കെതിരെ കേസ്. ആറുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരിൽ രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. പ്രധാനമന്ത്രിക്ക് എതിരായ രണ്ടായിരം പോസ്‌റ്ററുകളാണ് പിടിച്ചെടുത്തത്.
ഇന്നലെയാണ് രാജ്യ തലസ്‌ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തിയത്. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നായിരുന്നു പോസ്‌റ്ററുകളിലെ വാചകം. അതേസമയം, ആംആദ്‌മി പാർട്ടിയുടെ ഓഫീസിലേക്ക് എത്തിക്കാനുള്ള പോസ്‌റ്ററുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. പോസ്‌റ്ററുകൾ എഎപി ആസ്‌ഥാനത്ത് എത്തിക്കാൻ നിർദ്ദേശം നൽകിയതായും അറസ്‌റ്റിലായവർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
50,000 പോസ്‌റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചതായി അറസ്‌റ്റിലായ പ്രിന്റിങ് പ്രസ് ഉടമകൾ പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ആംആദ്‌മി പാർട്ടി ഇതുവരെയും തയ്യാറായിട്ടില്ല. അറസ്‌റ്റിലായവർക്ക് എതിരെ പ്രിന്റിങ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക് അറിയിച്ചു. എഎപി ഓഫിസിൽ നിന്ന് പുറത്തേക്ക് വന്ന ഒരു വാൻ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
Most Read: നിയമസഭാ സംഘർഷം; കേസിൽ പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല