തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടികൾ വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. ഇതോടെ പ്രതിപക്ഷം വെട്ടിലായി. പോലീസ് അന്വേഷണത്തിന് അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് നിയമസഭാ മന്ദിരത്തിനുള്ളിൽ കയറി തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടിയാണ് പോലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നത്. പരാതിക്കാരും ആരോപണ വിധേയരുമായ എംഎൽഎമാരുടെയും വാച്ച് ആൻഡ് വാർഡ് ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കാനും അനുമതി തേടിയിരുന്നു. എന്നാൽ, തുടർ നടപടികൾ വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു. ഈ മാസം 30 വരെ നിശ്‌ചയിച്ച 15ആം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നേരത്തെ പിരിഞ്ഞത്. ആകെ 21 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. എട്ടു ബില്ലുകൾ മാത്രമാണ് പാസാക്കപ്പെട്ടത്. അതിനിടെ, സംസ്‌ഥാന സർക്കാരിനെതിരെ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുകയാണ് യുഡിഎഫ്. സംസ്‌ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു മെയ് രണ്ടാം വാരം സെക്രട്ടറിയേറ്റ് വളഞ്ഞു പ്രതിഷേധിക്കാനാണ് യുഡിഎഫ് തീരുമാനം.
Most Read: കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി; ലോകബാങ്ക് വിദഗ്‌ധ സഹായം ലഭ്യമാക്കും