തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിൽ മാലിന്യ സംസ്‌കരണ പദ്ധതി ഊർജിതമാക്കാൻ തീരുമാനം. ലോകബാങ്കിന്റെ സഹായത്തോടെ ആയിരിക്കും മാലിന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കുക. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം. സംസ്‌ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഡ്രോൺ സർവേ ഉടൻ നടത്താനും ലോകബാങ്കുമായി ധാരണയായി.
ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്‌റ്റ് മാനേജ്‌മെന്റിന്റെ പണം സംസ്‌ഥാനത്ത് അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും ലോകബാങ്ക് കൂടിക്കാഴ്‌ചയിൽ അറിയിച്ചു. ഇന്റർനാഷണൽ സോളിഡ് വേസ്‌റ്റ് അസോസിയേഷനില്ല വിദഗ്‌ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ടു ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും.
ഡ്രോൺ സർവേയെ തുടർന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും രാജ്യാന്തര വിദഗ്‌ധരുടെ സഹായത്തോടെ തുടർനടപടികൾ സ്വീകരിക്കാനും സന്നദ്ധമാണെന്ന് ലോകബാങ്ക് ടീം അറിയിച്ചു. ഇതിന് പ്രത്യേക പദ്ധതി നിർവഹണ വിഭാഗം ആരംഭിക്കുന്നത് ഉചിതമാകുമെന്ന് ലോകബാങ്ക് ടീം നിർദ്ദേശിച്ചു. മുഖ്യമന്ത്രി ഇത് അംഗീകരിക്കുകയും ചെയ്‌തു.
Most Read: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ