ചെന്നൈ: രാജസ്‌ഥാനിലെ ഉദയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ പ്രശസ്‌ത സിനിമാ നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർബി. ചൗധരി അന്തരിച്ചു. 72 വയസായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ വിശദാംശങ്ങളോ വാഹനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃതദേഹം ബുധനാഴ്‌ച ചെന്നൈയിൽ എത്തിക്കും. സൂപ്പർ ഗുഡ് ഫിലിംസ് ഉടമയായ ചൗധരി, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ചിത്രങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്.
1988 മുതൽ സൂപ്പർ ഗുഡ് ഫിലിംസ് ബാനറിൽ പ്രവർത്തിക്കുന്നുണ്ട്. 1990ൽ പുറത്തിറങ്ങിയ തമിഴ് സിനിമ ‘പുതുവസന്തം’ ആണ് ആദ്യ ചിത്രം. ഈ ചിത്രത്തിന് തമിഴ്‌നാട് സംസ്‌ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. പിന്നീട് കെഎസ്. രവികുമാർ സംവിധാനം ചെയ്‌ത ‘പുരിയാദ പുതിർ’ (1990) എന്ന ചിത്രം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ചേരൻ പാണ്ഡ്യൻ (1991), ഊർ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷൻ (1996), മിസ്‌റ്റർ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), കീർത്തിചക്ര (2006), ജില്ല (2014), ഗോഡ്‌ഫാദർ (2021), ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാരീസൻ (2025) തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
നിരവധി താരങ്ങളെ അദ്ദേഹം സിനിമാ ലോകത്ത് പരിചയപ്പെടുത്തി. ഏഴുതവണ തമിഴ്‌നാട് സംസ്‌ഥാന ഫിലിം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മക്കളായ ജീവയും ജിത്തൻ രമേശും നടൻമാരാണ്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































