ലണ്ടൻ: പാക്ക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി റിപ്പോർട്. പ്രമുഖ ബ്രസീലിയൻ മാദ്ധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിർദ്ദേശ പ്രകാരം, അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്കായി സ്വിറ്റ്സർലൻഡ് സന്ദർശനത്തിനിടെ അസിം മുനീറിനെ വധിക്കാനാണ് പദ്ധതിയിട്ടതെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ, പാകിസ്ഥാൻ സൈനിക ഇന്റലിജൻസ് ഈ വിവരം ചോർത്തുകയും പദ്ധതി പരാജയപ്പെടുകയും ചെയ്തതായാണ് റിപ്പോർട്.
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മരിയോ നൗഫലുമായി എക്സിൽ നടത്തിയ ചർച്ചയ്ക്കിടയിലാണ് പെപ്പെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. അങ്ങേയറ്റം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നാണ് പാക്കിസ്ഥാൻ ഇന്റലിജൻസിന് ഈ വിവരം ലഭിച്ചതെന്നും പെപ്പെ അവകാശപ്പെടുന്നു.
നെതന്യാഹുവിന്റെ നിർദ്ദേശപ്രകാരമാണ് അസിം മുനീറിനെയും പാക്ക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് മൊസാദ് ഗൂഢാലോചന ആസൂത്രണം ചെയ്തത്. വിവരമറിഞ്ഞ ഉടൻ പാക്കിസ്ഥാൻ, ഒമാൻ പോലുള്ള മറ്റു രാജ്യങ്ങൾ വഴി ഇസ്രയേലിന് നേരിട്ട് ശക്തമായ മുന്നറിയിപ്പ് നൽകിയതായി പെപ്പെ എസ്കോബാർ പറഞ്ഞു.
‘ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ നിങ്ങളെ ഞങ്ങൾ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ എന്നായിരുന്നു പാക്കിസ്ഥാന്റെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വധഭീഷണിയെ കുറിച്ച് ഇസ്രയേലോ പാക്കിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ




































