വാഷിങ്ടൻ: ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. സമാധാന കരാറിൽ ഇറാൻ ഉറച്ചു നിന്നില്ലെങ്കിൽ തനിക്ക് ചെയ്യാനുള്ളത് താൻ ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ്, ഇറാനെതിരെ ഭീഷണി മുഴക്കിയത്.
”ഇറാൻ തങ്ങളുടെ കരാറിന് അനുസൃതമായി നിലനിൽക്കുന്നില്ലെങ്കിൽ, അതിനനുസരിച്ച് പെരുമാറുന്നില്ലെങ്കിൽ എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്യും”- ട്രംപ് പറഞ്ഞു. ഇറാൻ തങ്ങളെ ബഹുമാനിക്കുന്നിടത്തോളം കാലം തങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, യുഎസും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾ വളരെ നല്ലതായിരുന്നുവെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് വ്യക്തമാക്കി. രാജ്യാന്തര ആണവോർജ ഏജൻസിയുടെ നിരീക്ഷകരെ രാജ്യത്തിനകത്ത് പ്രവേശിപ്പിക്കാൻ ഇറാൻ സമ്മതിച്ചതായി വാൻസ് പറഞ്ഞു.
ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായും വാൻസ് അറിയിച്ചു. ഓഗസ്റ്റ് 21ന് പുലർച്ചെ 12.01 വരെ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അനുമതിയാണ് ഇറാന് നൽകിയത്.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുമെന്ന ഇറാന്റെ ഉറപ്പും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇൻസ്പെക്ടർമാർക്ക് ഇറാനിൽ പരിശോധന നടത്താൻ അനുമതി നൽകിയതുമാണ് ഉപരോധം പിൻവലിക്കാൻ കാരണമെന്നും വാൻസ് വ്യക്തമാക്കി. ഇറാൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ വിജയകരമായ അന്തിമ കരാറിലേക്ക് എത്തുന്നതിനുള്ള അടിത്തറ പാകിയിട്ടുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































