വാഷിങ്ടൻ: ഒമാൻ-ഇറാൻ-യുഎസ് ചർച്ചകൾ ശുഭപ്രതീക്ഷയിലേക്കെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഇന്നത്തോടെ കരാറിലേക്ക് എത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്റിന്റെ പ്രസ്‌താവന.
ഇറാനുമായി ഞങ്ങൾ സംസാരിക്കുകയാണ്. ഹോർമുസ് തുറക്കുന്നത് സംബന്ധിച്ച് ഇന്നോ നാളെയോ കരാറിൽ ഒപ്പിടാനാകുമെന്നാണ് കരുതുന്നത്. ഇതോടെ എണ്ണവിലയിൽ സ്‌ഥിരത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാന് സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാന് ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്‌ക്ക് ഇറാൻ-ഒമാൻ ചർച്ച തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്‌താവ് ഇസ്‌മയിൽ ബഖായി പറഞ്ഞു. ഒമാനുമായി ധാരണയായാൽ ഹോർമുസ് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ.
ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവയ്‌ക്കുന്ന ഒമാൻ പദ്ധതി നേരത്തെ ഇറാൻ തള്ളിയിരുന്നു. പശ്‌ചിമേഷ്യയിലെ സമാധാനത്തിനായി മധ്യസ്‌ഥരായ ഖത്തറും പാക്കിസ്‌ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.
ചർച്ചയ്‌ക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെ പാക്കിസ്‌ഥാൻ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ചു. ഇറാന്റെ അതിർത്തികൾ സംരക്ഷിക്കണം എന്നല്ലാതെ യുദ്ധം വ്യാപകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം




































