കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ടി. വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
വീണയെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. ഇന്ന് രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് നടന്നത്. ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും വീണയുടെ ചോദ്യം ചെയ്യൽ.
കഴിഞ്ഞ 17ന് വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ, അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, മൊഴികളിൽ ചില പൊരുത്തക്കേടുകളും ഉള്ളതായി ഇഡിക്ക് സംശയം ഉണ്ടായിരുന്നു. പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കേസിൽ വീണ ഉൾപ്പടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തത്.
വീണാ വിജയൻ മാനേജിങ് ഡയറക്ടറായ എക്സാലോജിക്ക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇഡിയുടെ കേസ്. ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.
Most Read| പോലീസ് സ്റ്റേഷൻ ആക്രമണവും മർദ്ദനവും; 40ഓളം സൈനികർക്ക് എതിരെ കേസ്


































