പയ്യന്നൂർ: പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച വിജയമാണ് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്‌ണന്റേത്. തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരിലെ പാർട്ടിയെ പിടിച്ചുകുലുക്കിയ ധൻരാജ് ഫണ്ട് വിവാദത്തിൽ ജനം ആർക്കൊപ്പം എന്ന വിധിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം.
പയ്യന്നൂരിയിൽ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായി വിജയന്റെ ആത്‌മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. ധൻരാജ് ഫണ്ട് തിരിമറി വർഷങ്ങളോളം പാർട്ടിക്കുള്ളിൽ ഉന്നയിച്ചിട്ടും വേണ്ട നടപടികൾ എടുക്കാൻ നേതൃത്വം തയ്യാറാകാതിരുന്നതോടെയാണ് കുഞ്ഞികൃഷ്‌ണൻ പരസ്യമായി തുറന്നുപറഞ്ഞത്.
സംഭവം വിവാദമായതോടെ സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കുഞ്ഞികൃഷ്‌ണനെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെയാണ് കുഞ്ഞികൃഷ്‌ണൻ സ്വതന്ത്ര സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പാർട്ടിയെ വെല്ലുവിളിച്ച് 7487 വോട്ടിനാണ് വി. കുഞ്ഞികൃഷ്‌ണൻ പയ്യന്നൂരിൽ നിന്ന് ജയിച്ചു കയറിയത്. ടിഐ. മധുസൂദനായിരുന്നു എൽഡിഎഫ് സ്‌ഥാനാർഥി.
ധൻരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടി രൂപയാണ് പിരിച്ചത്. അതിൽ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്‌ണൻ വെളിപ്പെടുത്തിയത്. പയ്യന്നൂർ എംഎൽഎ ടിഐ. മധുസൂദനൻ ഉൾപ്പടെയുള്ളവർ ഫണ്ട് തട്ടിയെടുത്തുവെന്നാണ് വെളിപ്പെടുത്തൽ. കണക്കുകൾ വ്യക്‌തമാക്കുന്ന പുസ്‌തകവും പുറത്തിറക്കിയിരുന്നു. ആരോപണ വിധേയനായ ആളെത്തന്നെയാണ് സ്‌ഥാനാർഥിയായി സിപിഎം മൽസരിപ്പിച്ചത്. അത് തോൽവിയായി.
Most Read| ഡിജിറ്റൽ അറസ്‌റ്റ്; 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്




































