തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് ആക്‌സസ് കൺട്രോൾ സംവിധാനം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. ജീവനക്കാർ അകത്തേക്കും പുറത്തേക്കും പോകുമ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം ഉപയോഗിക്കണം. രണ്ടു മാസത്തേക്ക് പരീക്ഷണ അടിസ്‌ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പദ്ധതി നിർവഹണത്തിന്റെ ചുമതല പൊതുഭരണ വകുപ്പിനാണ്.
രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ് ഓഫീസ് സമയം. ജീവനക്കാർ ഏഴ് മണിക്കൂറും സീറ്റിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാൽ ആ ദിവസം അവധിയായി പരിഗണിക്കും. ഇനി മുതൽ ജീവനക്കാർക്ക് ഉച്ച ഊണിന് മാത്രമേ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.
പുതിയ സംവിധാനം വരുന്നതോടെ നിലവിലുള്ള പഞ്ചിങ് കാർഡിന് പകരം പുതിയ കാർഡ് വരും. ബയോമെട്രിക് പഞ്ചിങ് കഴിഞ്ഞാലേ അകത്തേക്ക് കയറാനുള്ള വാതിൽ തുറക്കൂ. പുറത്ത് പോകുമ്പോഴും പഞ്ചിങ് നടത്തണം. തിരികെ എത്തുന്നത് അരമണിക്കൂറിന് ശേഷമെങ്കിൽ അത്രയും മണിക്കൂർ ജോലി ചെയ്‌തില്ലെന്ന് രേഖപ്പെടുത്തും. അല്ലെങ്കിൽ മതിയായ കാരണം ബോധിപ്പിക്കണം.
നിലവിൽ ജീവനക്കാർ രാവിലെയും വൈകിട്ടും പഞ്ച് ചെയ്യണം. ശേഷം പുറത്തു പോകാൻ തടസമില്ല. ഗേറ്റിൽ തടയില്ല. വൈകി എത്തുന്നതിനും നേരത്തെ പോകുന്നതിനുമായി മാസം 300 മിനിറ്റ് വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, ഈ സംവിധാനത്തെ ശമ്പള സോഫ്റ്റ്‌വെയറായ സ്‌പാർക്കുമായി ബന്ധിപ്പിക്കുന്നതിനാൽ ജീവനക്കാരെ ബന്ദികളാക്കുന്നു എന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
Most Read: തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പരിഗണനയിലെന്ന് സുപ്രീം കോടതി