ന്യൂഡെൽഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം വേണമോ എന്നതിൽ വിശദമായ പരിശോധനക്കൊരുങ്ങി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് വ്യക്‌തമാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
തൂക്കിലേറ്റുന്ന വധശിക്ഷക്ക് പകരം ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുന്നോട്ട് വെച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം അനിവാര്യമാണ്. വരുന്ന മെയ് രണ്ടിനാണ് ഹരജി വീണ്ടും പരിഗണിക്കുക. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കണം.
അന്തസുള്ള മരണം മനുഷ്യന്റെ മൗലിക അവകാശമാണ്. തൂക്കിലേറ്റുമ്പോൾ അന്തസ് നഷ്‌ടമാകും. അതിനാൽ, തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിച്ച കോടതി, ഏതെങ്കിലും ഒരു പ്രത്യേക രീതിയിൽ വധശിക്ഷ നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കാനാകില്ലെന്ന് വ്യക്‌തമാക്കി. എന്നാൽ, വേദന കുറഞ്ഞ മറ്റു രീതിയിൽ ശിക്ഷ നടപ്പിലാക്കാനുള്ള സാധ്യത പരിഗണിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
Most Read: പ്രതിപക്ഷ പ്രതിഷേധം; നിയമസഭാ സമ്മേളനം അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞു