തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഐഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചനകൾ നടത്തും. വിഷയത്തിൽ ഓരോ എംഎൽഎമാരുടെയും എംപിമാരുടെയും അടക്കം പ്രധാന ജനപ്രതിനിധികളുടെ നിലപാട് തേടുന്നതിനായി പ്രത്യേക നിരീക്ഷകരെ ഇന്ന് തന്നെ നിയോഗിച്ചേക്കുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഒട്ടും പിന്നോട്ടല്ല. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെസി പക്ഷം അവകാശപ്പെടുന്നത്. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും ഒപ്പമുണ്ടാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
അതേസമയം, എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നാണ് വിഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളെ കൂടെനിർത്തിക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് സതീശൻ പ്രാധാന്യം നൽകുന്നത്. ഇതിനെല്ലാം പുറമെ, സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രി പദത്തിൽ മുൻഗണന നൽകേണ്ടതെന്ന് ചെന്നിത്തല വിഭാഗവും വാദിക്കുന്നു.
എന്തുതന്നെയായാലും ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും. എല്ലാ റിപ്പോർട്ടുകളും അഭിപ്രായങ്ങളും വിലയിരുത്തിയ ശേഷം രാഹുൽ ഗാന്ധിയാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
കോൺഗ്രസിന് ഒറ്റയ്‌ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകഷികളുടെ നിലപാടിന് വഴങ്ങണമെന്ന സമ്മർദ്ദം പാർട്ടിക്കില്ല. എങ്കിലും സമവായത്തിലൂടെ ധാരണയിലെത്തണമെന്ന ആഗ്രഹം നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം നിലവിൽ ചർച്ചകളിൽ ഇല്ലെന്നുമാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഒരു പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിന്റെ ഭരണം യുഡിഎഫിന്റെ കൈകളിലേക്ക് എത്തുന്നത്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച് യുഡിഎഫ് ചരിത്രവിജയത്തിലെത്തി. കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്‌ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴ് സീറ്റുകളിലും ആർഎസ്‌പി മൂന്ന് സീറ്റുകളിലും വിജയിച്ചു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ



































