കൊച്ചി: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി കൊച്ചി കോർപറേഷൻ. മേയർ എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ബയോമൈനിങിൽ കരാർ പ്രകാരമുള്ള വ്യവസ്‌ഥകൾ സോണ്ട പാലിച്ചില്ലെന്നാണ് കൊച്ചി കോർപറേഷന്റെ കണ്ടെത്തൽ.
കരാറിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോണ്ടക്ക് കൊച്ചി കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിന് സോണ്ട നൽകിയ മറുപടി തൃപ്‌തികരമല്ലെന്ന് കാണിച്ചാണ് നടപടി. സോണ്ടയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ബയോമൈനിങ് നടത്താനായി കോർപറേഷൻ പുതിയ ടെൻഡർ വിളിക്കും. ഇതിന്റെ ചിലവ് സോണ്ടയിൽ നിന്നും ഈടാക്കും.
സോണ്ടയുമായി കോടതിയിൽ നിലവിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സെക്രട്ടറിയെ കോർപറേഷൻ കൗൺസിൽ ചുമതലപ്പെടുത്തി. അതേസമയം, സോണ്ടയെ സംരക്ഷിക്കുന്ന ഒരു നടപടിയും കോർപറേഷൻ കൈകൊണ്ടിട്ടില്ലെന്നും മേയർ കൂട്ടിച്ചേർത്തു. ബ്രഹ്‌മപുരത്ത് ഉണ്ടായ വൻ തീപിടിത്തത്തിന് ശേഷം സോണ്ടക്ക് നല്‍കിയ കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്‌തമായിരുന്നു.
ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോണ്ടയെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്‌ഥാന സർക്കാറിന് കോർപറേഷൻ കത്തയക്കുകയും ചെയ്‌തിരുന്നു. കോർപറേഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചത് കുറച്ചു ദിവസം മുമ്പാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് കോർപ്പറേഷന്റെ തീരുമാനം. തുടർന്ന് സോണ്ടക്ക് കത്തയക്കുകയും പത്ത് ദിവസത്തിനകം കരാർ അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
Most Read: കണ്ണീരണിഞ്ഞു ഹരിദ്വാർ; മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് പിൻമാറി ഗുസ്‌തി താരങ്ങൾ