ജിദ്ദ: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളക്ക് ശേഷം മസ്ജിദുൽ ഹറാം ജമാഅത്ത് നമസ്‌കാരത്തിനായി പൊതുജനത്തിന് തുറന്നുകൊടുത്തു. ഞായറാഴ്‌ചയിലെ സുബ്ഹി നമസ്‌കാരം മുതലാണ് ഹറം കവാടങ്ങള്‍ തുറന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 7 മാസത്തോളമായി പുറത്തുനിന്ന് വരുന്നവര്‍ക്ക് ഹറമില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആളുകളെ ഹറമിലേക്ക് പ്രവേശിപ്പിക്കുന്നത്. ഉംറ തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടവും ആരംഭിച്ചിട്ടുണ്ട്.
ഉംറ തീര്‍ഥാടകരോടൊപ്പം വിദേശികളും സ്വദേശികളായ നിരവധി പേരും മസ്ജിദുൽ ഹറാമില്‍ നമസ്‌കാരം നിര്‍വഹിച്ചു. ഇഅ്തമര്‍നാ ആപ്പിലൂടെ അനുമതി നേടിയവരാണ് നമസ്‌കാരിക്കാന്‍ എത്തിയവര്‍. സാമൂഹിക അകലം കര്‍ശനമായി പാലിച്ചാണ് നമസ്‌കാരം നിര്‍വഹിച്ചത്. വരികള്‍ക്കിടയില്‍ അകലം പാലിക്കാന്‍ പ്രത്യേക ലൈനുകള്‍ തിരിച്ചിട്ടുണ്ട്. ലൈനുകള്‍ വ്യക്‌തമാക്കുന്നതിനായി സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
ഉംറ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതോടൊപ്പം ഹറമില്‍ നമസ്‌കരിക്കാന്‍ ആളുകളെത്തുമെന്നതിനാല്‍ തീര്‍ഥാടകരുടെ സേവനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും മുന്‍കരുതലുകളും ഇരുഹറം കാര്യാലയം, ഹജ് ഉംറ മന്ത്രാലയം, ആരോഗ്യ വകുപ്പ് എന്നിവ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും സാങ്കേതിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. നമസ്‌കരിക്കാന്‍ എത്തുന്നവര്‍ക്ക് ഹറമിലേക്കും തിരിച്ചും ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read also: വാക്ക് പാലിക്കുമോ? തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നാട് വിടുമെന്ന് ട്രംപ്