വാഷിങ്ടൺ: അമേരിക്കയിൽ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നാൽ രാജ്യം വിടേണ്ടി വരുമെന്ന കടുത്ത പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിലും ജോർജിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലാണ് ട്രംപ് പ്രസ്‌താവനയുമായി എത്തിയത്. ബൈഡൻ പ്രസിഡണ്ടായാൽ അയാൾ രാജ്യത്ത് കമ്മ്യൂണിസം പടർത്തുമെന്നും ക്രിമിനലുകളായ കുടിയേറ്റക്കാരാൽ യുഎസ് നിറയുമെന്നും ട്രംപ് പറഞ്ഞു.
Read Also: വിജയത്തിലേക്ക് നയിച്ചത് കോവിഡിനെതിരായ പോരാട്ടം; ജസിന്‍ഡ ആര്‍ഡേന്‍
തെരഞ്ഞെടുപ്പിൽ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്‌ഥാനാർഥിയുമായി ഏറ്റുമുട്ടുന്നു എന്നത് കൊണ്ട് കടുത്ത സമ്മർദ്ദമാണ് താൻ അനുഭവിക്കുന്നതെന്ന് ട്രംപ് പറയുന്നു. ‘ഞാൻ പരാജയപ്പെട്ടാൽ എന്താകുമെന്ന് നിങ്ങൾക്ക് ചിന്തിക്കാനാകുമോ? ഞാൻ എന്ത് ചെയ്യാൻ പോകുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? എനിക്കത് അത്ര സുഖകരമായി തോന്നുന്നില്ല. ചിലപ്പോൾ ഞാൻ രാജ്യം തന്നെ വിടും. എനിക്കറിയില്ല’ – ട്രംപ് പറഞ്ഞു.
ഇയോവയിലും മിനസോട്ടയിലും ഒഹിയോയിലും ഫ്ളോറിഡയിലും നോർത്ത് കരോലിനയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളിലും ‘നാട് വിടുന്ന’ പരാമർശം ട്രംപ് നടത്തിയിരുന്നു. ട്രംപ് നടത്തിയ പരാമർശങ്ങളെല്ലാം കൂട്ടിച്ചേർത്ത് ട്രംപിന്റെ എതിരാളി ജോ ബൈഡൻ ഒരു വീഡിയോ ഉണ്ടാക്കി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വാക്ക് പാലിക്കുമോ എന്നാണ് ട്വീറ്റിന്റെ തലക്കെട്ടായി ബൈഡൻ കൊടുത്തിരുന്നത്. തലക്കെട്ടിനൊപ്പം തന്റെ ആത്‌മവിശ്വാസം കൂടിയാണ് ബൈഡൻ പ്രകടിപ്പിച്ചിരിക്കുന്നത്.
Promise? pic.twitter.com/Wbl86i8uYo
— Joe Biden (@JoeBiden) October 17, 2020
തെരഞ്ഞെടുപ്പിന് വെറും 18 ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. വോട്ടെടുപ്പ് ചുരുക്കുകയും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലും തന്റെ റിപ്പബ്ളിക്കൻ അടിത്തറയിൽ തന്നെയാണ് ട്രംപ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, ട്രംപിനെ നേരിടാൻ കോവിഡ് പ്രതിരോധത്തിലെ വീഴ്‌ചയാണ് ബൈഡൻ ആയുധമാക്കിയിരിക്കുന്നത്.