ടെഹ്റാൻ: ആക്രമണം ശക്തമാക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ വ്യോമാക്രമണം തുടർന്ന് അമേരിക്ക. തടുർച്ചയായ അഞ്ചാം ദിവസമാണ് ഇറാനുനേരെ അമേരിക്കയുടെ വ്യോമാക്രമണം ഉണ്ടാകുന്നത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഇറാനെതിരെ അതിശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ ശേഷിയെ തകർക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനിടെ, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പുലർച്ചെ ടെഹ്റാനിലെ ചില മേഖലകളിൽ വ്യോമപ്രതിരോധം ഇറാൻ സജീവമാക്കി. ഇറാന്റെ വടക്കുഭാഗത്തും ടെഹ്റാന്റെ കിഴക്ക് ഭാഗത്തുള്ള വിമാനത്താവളത്തിലും യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും തെക്കൻ തീരദേശ മേഖലകളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. എന്നാൽ, ഇറാന്റെ ഉൾഭാഗങ്ങളിലെ തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യം വയ്ക്കുകയാണ് അമേരിക്കയിപ്പോൾ. ഇന്ന് പുലർച്ചെ 90 മിനിറ്റ് നീണ്ടുനിന്ന ആക്രമണമാണ് യുഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇറാൻ ചർച്ചാ മേശയിലേക്ക് വരാൻ തയ്യാറാകാത്തപക്ഷം അടുത്ത ആഴ്ച മുതൽ സ്ഥിതിഗതികൾ അവർക്ക് അങ്ങേയറ്റം ദോഷകരമാകുമെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ”അടുത്ത ആഴ്ച ഇറാന്റെ പവർ പ്ളാന്റുകളും പാലങ്ങളും ഞങ്ങൾ തകർക്കും. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അവരുടെ എല്ലാ പവർ പ്ളാന്റുകളും പാലങ്ങളും ഇല്ലാതാകും”- ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി.
Most Read| തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നിരോധിച്ച് ഹൈക്കോടതി








































